Tuesday 17 September 2013

വയല്‍ കാഴ്‌ച ഒരു നേർ കാഴ്‌ച


          
      
       എല്ലാരുടേയും  പോലെ എന്റേയും കുട്ടിക്കാലം സുന്ദരമായിരുന്നു. വയനാട്ടിൽ  അദവ വയൽനാട്ടിൽ ജന്മം കൊണ്ടത്കൊണ്ട് എന്റെ ചുറ്റുപാടും അതുപോലെതന്നെ സുന്ദരമായിരുന്നു.ജനനം ഒരു കർഷക കുടുംബത്തിലായത്കൊണ്ട് വയൽനാട് എന്നും എനിക്ക് ഹരമായിരുന്നു. പാടവും പാടം പൂട്ടുന്നതും ,വിത്ത് പാകുന്നതും ,ഞാറിടുന്നതും തുടങ്ങി കൊയ്ത്ത് വരെ എന്റെ മനസ്സിൽ ഉത്സാഹം ഉണർത്തുന്നതായിരുന്നു.
 
     അന്ന് ഞങ്ങൾക്ക് 97 കണ്ടം ഉണ്ടായിരുന്നു ഇന്നത്തെപോലെ യന്ത്രവൽകരണം നടന്നട്ടില്ലാത്തതിനാൽ നിലം പൂട്ടുന്നത് (ഉഴുതുമറിക്കുന്നത്) കലപ്പ ഉപയോഗിച്ചായിരുന്നു.കലപ്പ പോത്തിന്റെ ദേഹത്ത്കെട്ടി വലിപ്പിച്ച്  ഉഴുതുമറിക്കും. വയൽപ്പണിക്ക്‌ പണിക്കാരുടെ കൂടെ വീട്ടുകാരും ഇറങ്ങും.അവരൊക്കെ ചെളിയിൽ കുളിച്ചുനിൽക്കുന്നത് കണ്ട്  ഞാനും ഓടി ചെളിയിൽ ഇറങ്ങും,ഉടനെ തന്നെ അച്ഛൻ ചെവി പൊന്നാക്കി കേറ്റിവിടും.ഇനിയി പണിക്കിടക്ക് മഴയെങ്ങാനും പെയ്താലോ,ഒരു രക്ഷയുമില്ല ആ കരവിരുതുകാർ പനയോല കൊണ്ടുണ്ടാക്കിയ "തൊപ്പികുട " വെച്ച് പണി തുടരും 
    പിന്നെ ഇ വയൽപ്പണികാലത്ത് വീട്ടിൽ മൂന്നുനേരവും അരി ഭക്ഷണം തന്നെയാണേ ഒരു ചെറിയ വിത്യാസം മാത്രം രാവിലെ ചോറിനു പകരം കഞ്ഞി പിന്നീട് എല്ലാം ചോറുതന്നെ,അന്നു ഞാൻ എങ്ങനെയാണോ എന്തോ മൂന്ന് നേരവും ചോറുതന്നെ തിന്നത് എന്നത് ഒരു അത്ഭു തമാണ്,രാവിലെ ഞാനും മുത്തശിയും ആണ് വയലിലോട്ട് ചോറുകൊണ്ടുപോകുന്നത്,ഞാനോ അതുവരെ ഒന്നും കഴിക്കാതെ ഇരുന്ന് അവടെ എത്തുമ്പോൾ അവരുടെ കൂടെ കഴിക്കും.വയലിൽ കാറ്റുകൊണ്ട്‌ ചോറുന്നുന്നത് രുചി കൂട്ടുമെന്ന് അന്നേ ഞാൻ മനസിലാക്കിയിരുന്നു.ഈ പണിക്കാരൊക്കെ പാടത്തോട് ചേർന്ന് തെളിനീരൊഴുക്കുന്ന തോട്ടിലാണ് കയ്യൊക്കെ  കഴുകുന്നത്.ഞങ്ങൾ അതിനെ 'കണ്ണീർ തോടെ'ന്നു പേരിട്ടു വിളിക്കും
      എന്തായാലും പൂട്ടികിടക്കുന്ന കണ്ടം കാണാൻ വെല്ല്യ ചെലോന്നുമില്ല,പൂട്ടലൊക്കെ കഴിഞ്ഞ് തോട്ടിൽ നിന്നും കണ്ടത്തിലോട്ട് വെള്ളം തിരിച്ചുവിടും വെള്ളമായികഴിയുമ്പോൾ വിത്ത് പാകും,വിത്തെറിയുന്നതിനൊക്കെ പ്രത്യേക രീതിയൊക്കെയുണ്ട്അങ്ങനെ പതുക്കെ കുറച്ചുനാൾ കഴിയുമ്പോൾ നമ്മുടെ ഞാറ് മുളച്ചുതുടങ്ങും
ഈ ഞാറങ് പറക്കും,എന്തിനാന്നു വെച്ചാൽ ഈ കൂട്ടംകൂടി നില്ക്കുന്ന ഞാറോക്കെ പറച്ച് ഓരോ മുടി (കെട്ട് ) യാക്കി വെക്കും.പിറ്റേദിവസം അതിനെ കുറച്ചകലത്തിൽ മാറ്റി നടും. ഇതു ശരിക്കും ഒരു ഇരട്ടി പണിയാണോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.ഈ സംശയം ഞാൻ മമ്മിയോട് ചോദിച്ചു ,ഒരു അടിക്കിട്ടിയപ്പോൾ ആ സംശയംതീർന്നു 

ചെളിയിൽ കുളിച്ച് / കളിച്ച് ഞാറുനടുന്നതാണ്‌ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാഴ്ച,മുത്തശിയുടെ കൂടെ വരുമ്പോൾ ഈ പണിക്ക് ഞാനും കൂടും,പക്ഷെ ഞാൻ തിരിച്ച് വീട്ടിൽ എത്തുമ്പോഴേക്കും അതാരെങ്കിലും തിരിച്ചുനട്ടുകാണും 
വൈകിട്ടാകുമ്പോഴേക്കും എനിക്ക് ഒരു ചോദ്യമുണ്ടാകും എന്നു നാട്ടി തീരും എന്ന്,അതിനൊരു കാരണവും ഉണ്ട് അത് വഴിയെ പറയാം,ഈ പതിവ് ചോദ്യം ഒരു എട്ടൊമ്പത് ദിവസം നീണ്ടുപോകും 
                        നാട്ടി കഴിയുന്നതൊരു ആഘോഷമാണ് അന്നു വീട്ടിൽ പയസമുണ്ടാക്കും കൂടുതൽ വിഭവങ്ങൾ ഉണ്ടാക്കും.പിന്നെ നേരത്തെ ഞാൻ പറഞ്ഞതിതാണ്,ഈ അവസാന ദിവസം ഞങ്ങൾ അവസാനത്തെ കണ്ടത്തിന്റെ  നടുക്ക് ഒരു "പൂങ്കുല " കൊണ്ടുവെക്കും ,ഇതൊരു ചെറിയ ചടങ്ങാണ് ,ഇത്ചെയ്യേണ്ടത് ഞാനാണ്‌.അതിനാണ്‌ ഞാൻ തീരുന്നതെന്നണെന്നു  
ചോദിച്ചു കൊണ്ട് നടക്കുന്നത്.എന്നെ പുതിയ ഉടുപ്പൊക്കെ ഇടീച്ച്  ഒരുക്കി കൊണ്ടുപോയി പൂവെപ്പിക്കും.അന്നത് എന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു അങ്ങനെ ഞങ്ങൾക്ക് മാത്രമല്ലാട്ടോ ആഘോഷം,പണി തീർന്നു കിട്ടുന്ന പൈസ കൊണ്ട്പണിക്കാരൊക്കെ വൈകിട്ട് കള്ളുകുടിച്ച് അവരുടെ പാടി (കോളനി ) യിലൂടെ പാട്ടും പാടി നടക്കും.ഈ കള്ളുകുടിക്ക് ഇവിടെ ആണ്‍ പെണ്‍ വിത്യാസം ഒന്നുമില്ലെന്നുള്ളതാണ്  വാസ്തവം.
   വയൽപ്പണി തീർന്നാൽ ഒരു കൊടുങ്കാറ്റ് അടിച്ച് ശാന്തമയത്പോലാണ്,വീട് ശൂന്യമാകും അതുവരെ പത്തിരുപത് പണിക്കാർ മൂന്നു നേരവും കടന്നുപൊയ്ക്കോണ്ടിരുന്ന മുറ്റം വെറുതേ കിടക്കും,പിന്നെ കൊയ്ത്ത് വരെ നീണ്ട ഒരിടവേളയാണ്
     ഞാർ ഒക്കെ നെൽക്കതിർ ആകുമ്പോഴേക്കും എല്ലാരും കതിരിന്റെ നിറമാറ്റം നോക്കികൊണ്ടിരിക്കും 
          ഈ പാകം ആകുമ്പോഴേക്കും അപ്പച്ചൻ പോയി നെന്മണി കടിച്ച്പൊട്ടിച്ച് പാകമയോന്നു നോക്കും,പതിവുപോലെ മുത്തശി വയലിൽ പോകുമ്പോൾ ഞാനും  പോകും,ഒരു അനുകരണം പോലെ ഞാനും നെന്മണി പൊട്ടിക്കും അത് പൊട്ടുന്നതിനു പകരം എന്റെ ചുണ്ട് ആയിരിക്കും മുറിയുക.എന്നാലും ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ ഞാൻ തിരിച്ച്പോരും.എന്നിട്ടെല്ലരോടും നെല്ല്   കൊയ്യാനായെന്നു പറയും,ആയോ എന്നിട്ട് ഞങ്ങൾ അറിഞ്ഞില്ലല്ലോന്നു ആക്കിയൊരു മറുപടി കിട്ടുമ്പോൾ എനിക്ക് സമാധാനമാകും


        അങ്ങനെ കൊയ്ത്ത് കാലമായ്,ഈ പണിയോട് എനിക്കത്ര താല്പര്യം പോര,അതുകൊണ്ട് ആ കാലങ്ങളിൽ ഞാൻ ആ പരിസരത്തോട്ടുപോലും അടുക്കാറില്ല.എങ്കിലും  എല്ലാം കഴിഞ്ഞ് കറ്റ (നെല്ല് ) കളത്തിൽ (മുറ്റം ) എത്തുമ്പോൾ ഞാൻ പതുക്കെ രംഗത്തെത്തും,അന്നൊക്കെ വെല്ല്യ കല്ലുപയോകിച്ചാണ് കറ്റ മെതിചിരുന്നത്(ഒക്കൽ).കൊക്ക കോൽ ഉപയിഗിച്ചാണ് കറ്റ നിരത്തുന്നത്,കൊക്ക കോൽ മുള കൊണ്ടാണ് ഉണ്ടാക്കുന്നത്,എല്ലാരും കൊക്ക കോലുകൊണ്ട് പണിയുമ്പോൾ എനിക്കും പൂതി കേറി,ഇതുമനസിലാക്കിയ പപ്പ എനിക്ക് ഒരു ചെറിയ കൊക്കക്കോ ലുണ്ടാക്കി തന്നു,ഞാനും പണി തുടങ്ങി,പിന്നീടത് മറ്റുള്ളവർക്ക് ഒരു പണിയായി മാറിയപ്പോൾ,എനിക്ക് പിന്മാറേണ്ടി വന്നു . പിന്നെ എനിക്ക് ഇഷ്ടമുള്ള കാര്യം ആ കറ്റയുടെ മുകളിൽ കേറികിടക്കാനും,കളിക്കാനും ഒക്കെയാണ്.അതൊരു രസം തന്നെയാണ്,ആ രസം തീരുന്നത് മമ്മി കുളിപ്പിക്കുമ്പോഴും തുടർന്നും ഉണ്ടാകുന്ന ചൊറിച്ചിലിൽ ആണ്.ഈ പണിക്കാരൊക്കെ കൈമൊത്തം മൂടുന്ന കുപ്പായം ഇട്ട് ചൊറിചിലിൽ നിന്നും രക്ഷപെടും.എന്താണോ എന്തോ അന്നെനിക്ക് ആ ബുദ്ധി ഉദിച്ചിരുന്നില്ല.

        ഒക്കൽ രാത്രികൾ എന്നും ശിവരാത്രികൾ ആയിരുന്നു.അതെ അപ്പോഴും ഞാൻ സജീവമായിട്ടുണ്ടേ.അതൊരു രണ്ട് മൂന്നുമണി വരെ നീളും.ഇതൊക്കെകഴിഞ്ഞ് വീട്ടുകാർ രാവിലെതന്നെ ഷീണമൊന്നും കണക്കിലെടുക്കാതെ ഉണർന്നു പണി തുടങ്ങും ,പക്ഷെ ഞാൻ ഷീണം നന്നായി അറിഞ്ഞത്കൊണ്ട് ചൊറിച്ചലോട്കൂടി  11 മണി വരെ ഉറങ്ങും ഇങ്ങനെ രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ വയൽപ്പണിക്ക് തിരശീല വീഴും.
    
    പിന്നെ ഈ വയൽപ്പണിയിലെല്ലാം വിഷമം തോന്നുന്നത് അപ്പച്ചന്റെ പോത്ത് കുട്ടന്മാരോടാണ്,ഭാരിച്ച പണിയെല്ലാം അവർക്കുള്ളതാണല്ലോ,എങ്കിലും അവരെ ആരും അടിച്ച് പണിയിപ്പിച്ചിട്ടില്ല.നല്ല ശാപ്പാടും അപ്പച്ചൻ കൊടുക്കും അത് വാൽസല്യത്തോടെ കോരികുടിപ്പിക്കാൻ അപ്പച്ചനു നല്ല കഴിവും ഉണ്ട്.
            ഇനി ഇന്നത്തെ അവസ്ഥ ,തൊണ്ണൂറ്റിയെഴു കണ്ടങ്ങൾ മാറി പത്തായി ആയി,പത്തിരുപത്തിയഞ്ച് പോത്തുകൾ ഇന്ന്ഒന്നുമില്ലാതായി,പണിക്കാരെ  കിട്ടാൻ  പൈസ എറിയേണ്ടിവരുന്നു,ഞങ്ങളുടെ തറവാടിനേക്കൾ നീളമുള്ള ആല ശൂന്യമായിക്കിടക്കുന്നു,ഇന്നെല്ലാം മാറിമറഞ്ഞു.എന്റെ വീട്ടിലെ മൂത്ത പൌത്രിയാണ് ഞാൻ,എനിക്ക് താഴെയുള്ള കുട്ടികൾ വയൽ കണ്ടിട്ടുണ്ടോന്നു പോലും സംശയമാണ്,എന്ത് പറയാൻ "നാട് ഓടുമ്പോൾ നടുകെ ഓടണമെന്നാണല്ലോ"എല്ലാരേം പോലെ ഞങ്ങളും ഓടി.ഓർമ്മകൾ എന്നേക്കുമായി ബാക്കിവെച്ചൂണ്ട്.

11 comments:

  1. ഓര്‍മ്മകള്‍ക്കെന്നും പച്ചപ്പാണ്...! എഴുത്ത് നന്നായിട്ടുണ്ട്, എങ്കിലും അക്ഷരത്തെറ്റുകള്‍ തിരുത്തി ഒന്നുകൂടി എഡിറ്റ് ചെയ്താല്‍ കൂടുതല്‍ മനോഹരമാവും ട്ടോ ...

    ReplyDelete
  2. നന്നായിരിക്കുന്നു

    ReplyDelete
  3. ഹരിതാഭമാര്‍ന്നൊരോര്‍മ്മ. വയലുകല്‍ എല്ലാം നശിച്ചൊടുങ്ങിക്കൊണ്ടിരിക്കുകയാണ്. അവയുടെ ശബ്ദമില്ലാത്ത നിലവിളികള്‍ ആരു കേള്‍ക്കാന്‍.

    അക്ഷരതെറ്റുകള്‍ വളരെയേറെയുണ്ട്. നന്നായി ഒന്നെഡിറ്റ് ചെയ്ത് അനാവശ്യമായ കുത്തും കോമയും ഒക്കെ ഒഴിവാക്കണം. ഫോണ്ട് കളര്‍ ബ്ലാക്ക് ആക്കുന്നതായിരിക്കും വായനയ്ക്ക് സുഖകരം.

    ReplyDelete
  4. ആശംസകൾ, ഓർമകൾ ഇനിയും ഇവിടെ തെളിയട്ടെ

    ReplyDelete
  5. നന്നായിരിക്കുന്നു ഓര്‍മ്മകളും,നന്മനിറഞ്ഞ ചിന്തകളും...
    ആശംസകള്‍

    ReplyDelete