ശരിക്കും ഈ യക്ഷികളും,പിശാചുകളും പണ്ടുണ്ടായിരുന്നോ? എനിക്കറിയില്ല.എന്നാലും എന്റെ കുട്ടിക്കാലത്ത് പല യക്ഷി കഥകളും ഞാൻ കേട്ടിട്ടുണ്ട്.കുട്ടിക്കാലത്ത് സ്കൂൾ അടച്ചാൽ ഞാൻ 2 മാസവും മമ്മിയുടെ വീട്ടിലാകും ഉണ്ടാകുക.കിടപ്പ് അമ്മച്ചിയുടെ കൂടെയാണ്.ഈ യക്ഷി കഥകളും,കടമറ്റത്ത് കത്തനാരും,'കണ്ണ്കെട്ടി'കൊണ്ടുപോകലും എല്ലാം പറഞ്ഞു തന്നത് അമ്മച്ചിയാണ്.പണ്ട്കാലത്ത് മൊത്തം കാടയിരുന്നല്ലോ.റോഡും,വാഹനങ്ങളും ഒന്നും ഉണ്ടായിരുന്നില്ല.കാൽനട ആയിരുന്നു പതിവ്.ഒരു സ്ഥലത്ത് പോകണമെങ്കിൽ ദിവസങ്ങളോളം കാട്ടീക്കൂടെ നടക്കേണ്ടിവന്നു.രാത്രിയിൽ ചൂട്ടും കത്തിച്ചോണ്ടാണ് യാത്ര.വന്യ മൃഗങ്ങളുടെ ശല്യവും,യക്ഷികളുടെ ഉപദ്രവവും സഹിക്കേണ്ടി വന്നു.ചിലപ്പോൾ കണ്ണു കെട്ടിക്കോണ്ട് പോകും.ഈ കണ്ണുകെട്ടലിന്റെ കഥ നേരിട്ട് എനിക്കറിയാവുന്നതുമാണ്,എന്റെ വീട്ടിൽ പണ്ട് കന്നുകാലികളെ കാട്ടിലാണ് മേയിക്കാൻ വിട്ടിരുന്നത് ഒരു ദിവസം അതിനെ തിരിച്ചു കൊണ്ടുവരാൻ വേണ്ടി എൻറെ വെല്ലിച്ചാച്ചൻ (പപ്പയുടെ അനിയൻ ) ആണ് പോയത്,കുറച്ച് മണിക്കൂറുകൾ വൈകിയാണ് വന്നത്.അന്നെല്ലാരും പറഞ്ഞത് കണ്ണുകെട്ടികൊണ്ടുപോയതണെന്നാണ്.എൻറെ അമ്മച്ചി യക്ഷിയെ കണ്ടിട്ടുണ്ട്,അമ്മച്ചിയുടെ അപ്പച്ചൻ രാത്രി നടന്നപ്പോൾ ആരോ മുറു ക്കനുണ്ടോ എന്നു ചോദിച്ച കാര്യവും അമ്മച്ചി പറഞ്ഞിട്ടുണ്ട്.ഈ കാര്യം ഞാനന്ന് കൂട്ടുകാരിയോട് പറഞ്ഞു.അവൾ പറഞ്ഞു അവൾടെ അപ്പച്ചനും യക്ഷിയെ കണ്ടിട്ടുണ്ടെന്നു.
അമ്മച്ചി ഒരു വെല്ല്യ കഥയായി പറഞ്ഞുതന്നത് കടമറ്റത്ത് കത്തനാരെ ക്കുറിച്ചാണ്.കത്തനാരുടെ അപ്പച്ചനും,അമ്മച്ചിയും ചെറുപ്പത്തിലേ മരിച്ചു.കത്തനാർ ജനിച്ചത് ഒരു പാവപെട്ട കുടുംബത്തിലായിരുന്നു,അദ്ദേഹത്തിന്റെ പേര് പൗലോസ് എന്നായിരുന്നു. കൊച്ചു പൗലോസ് എന്നാണ് വിളിപ്പേര്.അദ്ദേഹത്തിന് കൂടപിറപ്പുകളാരും ഉണ്ടായിരുന്നില്ല.മാതാപിതാക്കളുടെ മരണ ശേഷം അനാഥയി തീർന്ന അദ്ദേഹത്തെ കടമറ്റത്തെ പള്ളിയിലെ വെല്ല്യച്ചനായിരുന്നു നോക്കിയിരുന്നത്.അദ്ദേഹത്തിന് കത്തനാർ മകനെപോലെ തന്നെയായിരുന്നു.മിടുക്കനായ കത്തനാരെ അദ്ദേഹം പഠിപ്പിച്ചു,അതിൽ പൗരൊഹിത്യ ഭാഷയായ സുറിയാനിയും പെടും.ഏതാനും കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം മിടുക്കനായി തീർന്നു.അദ്ദേഹത്തെ കൊച്ചച്ചനാക്കി മാറ്റി പൗലോസ് പിന്നെ പൗലോസ് എല്യാസ് കടമറ്റത്ത് കത്തനാർ ആയി മാറി.
വെല്ല്യ കത്തനാരുടെ വീട്ടിൽ,ഒരു മകനെപോലെ തന്നെ കുടുംബം പോറ്റിപോന്നു.വീട്ടിൽ ധാരാളം കന്നുകാലികൾ ഉണ്ടായിരുന്നു.അവയെ മേയിക്കാൻ കാട്ടിലാണ് പോകുന്നത്,പതിവ് പോലെ ഒരു ദിവസം കന്നുകാലികൾ തിരിച്ചുവന്നില്ല.പരിഭ്രാന്തരായ അവർ ഒരു സംഘമായി കാട്ടിലോട്ട് പുറപ്പെട്ടു.കുറേ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല.അവർ ഓരോരുത്തരും വെവ്വേറെ സ്ഥലങ്ങളിലാണ് അന്വേഷിച്ചത്.ഒടുവിൽ എല്ലാരും വീട്ടിൽ തിരിച്ചെത്തി.കുറേ കഴിഞ്ഞിട്ടും കത്തനാരെ മാത്രം കണ്ടില്ല.ഇപ്പോൾ വരുമെന്നൊർത്ത് അവർ കാത്തിരുന്നു.എന്നാൽ ദിവസങ്ങളോളം കഴിഞ്ഞിട്ടും കാണാത്തതിനാൽ ഏതെങ്കിലും വന്യ മൃഗം ഭക്ഷിച്ചുകാണുമെന്നു കരുതി എല്ലാരും അത്യന്തം വിഷമിച്ചു.
ഇതേസമയം കാട്ടിലൊറ്റക്കാകപെട്ട കത്തനാരെ കുറച്ചു പിശാശുകൾ കാണുകയും പാതാളത്തിലോട്ട് കൊണ്ടുപോവുകയും ചെയ്തു.അവടെ അദ്ദേഹം പുറത്ത് വരാൻ പറ്റാത്ത വിധത്തിൽ ആയി.വീട്ടുകാരെ കാണാതെ അദ്ദേഹം വിഷമിച്ചു.കത്തനാർ അവടെ എങ്ങനെ എത്തിപെട്ടു എന്ന് അവരോട് പറഞ്ഞു.അദ്ദേഹം ഒരു സാധുവാണെന്നവർക്ക് ബോധ്യപ്പെട്ടു.കത്തനാരെ അവരുടെ കൂടെ കൂട്ടാമെന്നും,പുറത്തേക്ക് ഇനി ഒരിക്കലും പോയ്കൂടാ എന്ന വ്യവസ്ഥയിലും അവർ ഉപദ്രവിച്ചില്ല.കൂടാതെ മന്ത്രവും,മായയുമെല്ലം വശത്താക്കിയ അവർക്ക് കത്തനാരെ ഇഷ്ട്ടപ്പെടുകയും അവയെല്ലാം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.അതിസമർത്ഥനായ കത്തനാർ ഈ മാന്ത്രിക വിദ്യ ഉപയോഗിച്ചു തന്നെ എങ്ങനെയെങ്കിലും എല്ലാരുടേം കണ്ണുവെട്ടിച്ച് പുറത്ത് എത്തണമെന്നാശിച്ചു,അതിനായി തക്കം പാർത്തിരുന്നു.ഒരു ദിവസം മയാവിദ്യയാൽ കാവൽക്കാരുടെ മയക്കി കെടുത്തി അദ്ദേഹം പാതാളത്തീന്നു ഭൂമിയിലെത്തി.ഭൂമിയിയുടെയും,പതാളതിന്റെയും ഇട ഒരു കിണർ വഴിയായിരുന്നു.അതിന്നു പാതാള കിണർ എന്നറിയപ്പെടുന്നു.
ഇതേസമയം അദ്ദേഹം അവിടുന്ന് ഓടിപ്പോയി എന്ന് മനസിലാക്കിയ പിശാചുകൾ അദ്ദേഹത്തിന്റെ പുറകെ വരുന്നുണ്ടായിരുന്നു.അച്ചൻ കടമറ്റത്ത് പളളിയിൽ എത്തിയപ്പോഴേക്കും അവരും അവടെത്തി.എന്നാൽ പെട്ടെന്ന് അച്ചൻ പള്ളീലോട്ടു കേറി അവരിൽ നിന്നും രക്ഷപ്പെട്ടു.എന്നാൽ അവർ അച്ചനേം കൊണ്ടേ തിരിച്ചുപോകൂ എന്നായി.അവരെ മാന്ത്രിക വിദ്യയാൽ ആക്രമിച്ചു കീഴ്പെടുത്തി പാതാളത്തിലോട്ട് തിരിച്ചയച്ചു.അവരെ ചങ്ങല കൊണ്ട് അടിച്ചതിന്റെ പാട് ഇപ്പോഴും പള്ളിയിൽ ഉണ്ട്.
ഇങ്ങനെ എല്ലാം മായകൾ കാണിച്ച അച്ചനു എന്തോ ഒരു മാന്ത്രിക ശക്തി ഉണ്ടെന്നു വെല്ല്യ കത്തനാരും,ആളുകളും മനസിലാക്കി.പിന്നീട് പല യക്ഷികളേം തറക്കുകയും,ഭൂത ബാധ ഉള്ളവരെയൊക്കെ രക്ഷിക്കുകയും ചെയ്തു.കത്തനാരുടെ അത്ഭുത സിദ്ധി നാടാകെയും,ദൂരദേശത്തും വ്യാപിച്ചു.പലരും അദ്ദേഹത്തെ സമീപിച്ചു.സിദ്ധി പഠിക്കാനായും പലരും വന്നു.ഒരിക്കൽ ബാവ(ബിഷപ്പ്)യുടെ സന്ദർശന സമയത്ത് അദ്ദേഹത്തിന്റെ മാന്ത്രിക വിദ്യ അറിഞ്ഞ ബാവ അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും,ഇതൊക്കെ ചാത്തസേവയാണെന്നും ഇതൊരു നസ്രാണിക്ക്,പ്രത്യേകിച്ച് ഒരു അച്ചനു ചേർന്നതല്ലെന്നും പറഞ്ഞു.താളിയോലകൾ കത്തിക്കാനും ആവശ്യപെട്ടു.എന്നാൽ അദ്ദേഹം കുറച്ചു താളിയോലകൾ ചെരുപ്പിനകത്തു വെച്ച് ബാക്കിയെല്ലാം ബാവയുടെ മുന്നിലിട്ട് കത്തിച്ചു കളഞ്ഞു എന്നാണ് കഥ.
ഇന്നു സഭാവഴക്കുകളുടെ പേരിൽ പള്ളി പൂട്ടിക്കിടക്കുകയാണ്.എങ്കിലും ആളുകൾ മുൻവാതിലിൽ മെഴുകുതിരി കത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.
പാതാള കിണറിൽ ഹിന്ദുക്കൾ വന്നു നേർച്ചയായി പൈസ ഇടുകയും,കോഴിയുടെ കഴുത്ത് അറുത്തിടുകയും,ചാരായ കുപ്പികൾ ഇടുകയും ഒക്കെ ഇന്നും പതിവാണ്.
ഇന്നും ചാത്തൻ സേവപോലെ,കടമറ്റത്ത് സേവ നടത്തുന്നവരും കേരളത്തിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
(ഫോട്ടോകൾ -ഗൂഗിൾ )
















