സൂര്യന്‍ കിഴക്കോട്ടു വരുന്നതിനു മുമ്പേ കേണല്‍ യാത്ര തിരിച്ചു.എല്ലാ
ചൊവ്വാഴ്ചയും,ശനിയാഴ്ചയും പതിവുള്ള ഒരു യാത്ര.തനിച്ചു പോകുന്നത് കൊണ്ട്
അയാള്‍ വളരെ വേഗത്തില്‍ സി എസ് ടി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി
നടന്നുകൊണ്ടിരുന്നു. രാവിലെ തന്നെ സി എസ് ടി ഉണര്‍ന്നു കഴിഞ്ഞിരുന്നു.
ബോംബയിലുള്ള മറ്റെല്ലാ സ്റ്റേഷനും പോലെ ഇവടേം തിക്കും തിരക്കുമാണ്,ഒരു
പള്ളി പെരുന്നാളിനുള്ള ആള്‍ക്കാര്‍ ഉണ്ടെന്നു പറയാം. ആരും നടക്കുന്നില്ല,
ജീവിതം കൂടുതല്‍ പച്ചപിടിപ്പിക്കാനോ,അല്ലെങ്കില്‍ രണ്ടറ്റങ്ങള്‍
കൂട്ടിമുട്ടിക്കാനോ വേണ്ടി എല്ലാരും ഓടുന്നു. ദിവസവും ട്രെയിന്‍
പിടിക്കാന്‍ ഓടുന്നവരില്‍ ചുരിങ്ങിയത് രണ്ട് പേരെങ്കിലും മരിക്കുന്നു
എന്നാണു കണക്ക്. എടുത്താല്‍ പൊങ്ങുന്ന കുറച്ച് സ്വപ്‌നങ്ങള്‍ കേണല്‍ കൂടെ
കൊണ്ടു നടക്കുന്നതിനാല്‍ കൂടുതല്‍ റിസ്ക് എടുക്കാന്‍ അയാള്‍
തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ട് മൂന്നു ട്രെയിന്‍
വന്നുപോയെങ്കിലും അതില്‍ ഇടിച്ചു കേറാതെ നാലാമത്തെ ട്രെയിന്‍ കുറച്ച് നേരം
നിര്‍ത്തിയിട്ടപ്പോള്‍ മാത്രം അതില്‍ കേറിയിരുന്നു.
അയാള്‍ വഴിയിലോട്ട് നോക്കി ഇരുന്നു. വഴിയില്‍ ചെറിയ പച്ചപ്പും,കേടായി
കിടക്കുന്ന ഒരു ബോഗിയും മാത്രം. ട്രെയിന്‍ പോകുന്ന സ്പീഡില്‍ അയാളുടെ ചിന്ത
മുഴുവനും 5 വര്‍ഷം മുമ്പുള്ള ആദ്യ ചൊവ്വാഴ്ചയില്‍ എത്തി നിന്നു. അന്നാണ്
ആദ്യത്തെ ഡയാലിസിസ് ചെയ്യാന്‍ കേണല്‍ പോകുന്നത്. കേണലിന് പതിവില്ലാത്ത
ക്ഷീണവും,മൂത്രത്തിന്റെ അളവ് കുറഞ്ഞു തീരെ ഇല്ലാതാവുകയും, കൈകളില്‍
ചൊറിച്ചിലും ഉണ്ടായപ്പോഴാണ് ഡോക്ടറെ കാണാന്‍ പോയത്. അദ്ദേഹം ഉടനെ തന്നെ ഒരു
നെഫ്രോളജിസ്റ്റിന് റെഫര്‍ ചെയ്തു. യൂറിന്‍ പരിശോദിച്ചപ്പോള്‍
ക്രിയാറ്റിന്‍ വളരെ കൂടുതലാന്നും,കിഡ്നി തകരാറിലാണെന്നും കണ്ടുപിടിച്ചു.
തുടരെ തുടരെ ഉണ്ടായ കിഡ്നിയിലെ കല്ലുകള്‍ ആയിരുന്നു വില്ലന്‍!
മിലിറ്ററിയില്‍ നിന്നു വിരമിച്ചെങ്കിലും ആഹാരക്രമീകരണവും,വ്യായാമവും
അദ്ദേഹം മുടക്കിയിരുന്നില്ല. അതൊന്നും ഫലം ചെയ്തില്ല എന്നുണ്ടോ?? അല്ലേലും
കുറുന്തോട്ടിക്കും വാതം വരുന്ന കാലമല്ലേ ഇത്,അല്ലാതെന്ത് പറയാന്‍. ഒരു മുന്നറിയിപ്പും ഇല്ലാതെ കേണലിന്‍റെ സ്വഭാവത്തിലും
ചില പരുക്കന്‍ മാറ്റങ്ങള്‍ വന്നു. പെട്ടെന്നൊന്നും അദ്ദേഹത്തിനും കാര്യങ്ങള്‍
ദഹിച്ചില്ല. സങ്കടവും,നിരാശയും ദേഷ്യമായി മാറി. വീട്ടില്‍ എല്ലാരോടും
അഗ്നി പര്‍വതം പോലെ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു.
ഡോക്ടര്‍ ദിവസത്തില്‍ ഒരു ലിറ്റര്‍ വെള്ളം മാത്രമാണ് അനുവദിച്ചിരുന്നത്.
ചായയും,മറ്റ് പാനിയങ്ങളും അതില്‍ പെടും. ഉപ്പ് ഒഴിവാക്കാനും, പൊട്ടാസ്യം
ഉള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കുറയ്ക്കാനും മദ്യപാനം നിര്‍ത്താനും ആയി പല പല
നിരോധനങ്ങള്‍ പറഞ്ഞു. ഇതൊക്കെ കേട്ട കേണലിന് തന്‍റെ ചുറ്റിലും ഭൂമി കറങ്ങുന്നതായി തോന്നി. ദിവസവും
ലിറ്റര്‍ കണക്കിന് വെള്ളം കുടിക്കുന്നു, ഓരോ മണിക്കൂര്‍ ഇടവിട്ട് ചായ,
കിടക്കുമ്പോള്‍ ഒരു പെഗ് ബിയര്‍. ഇതായിരുന്നു കേണലിന്‍റെ ഒരു ദിനം. ഇനി
ഒന്നും പറ്റില്ല. ലൈഫ് സ്റ്റൈല്‍ തന്നെ മാറ്റപ്പെടുമ്പോള്‍ സാധാരണ ഒരു
മനുഷ്യന്‍ എങ്ങനെ പ്രതികരിക്കാതിരിക്കും? കേണല്‍ ഒരു കുഞ്ഞിനെപ്പോലെ വാവിട്ട് കരഞ്ഞു.
ആദ്യത്തെ ഡയാലിസിസിന് ഹോസ്പ്പിറ്റലില്‍ കൊണ്ടുപോകാന്‍ വീട്ടുകാര്‍
കുറച്ചൊന്നുമല്ല കഷ്ട്പ്പെട്ടത്.അവിടെ ചെന്നിട്ടും സ്ഥിതി മാറിയില്ല.
അദ്ദേഹം ഡോക്ടറോടും,നെഴ്സുമാരോടും ദേഷ്യപെട്ടു. ഡയാലിസിസ് ടെക്നീഷ്യനെ
തള്ളിയിട്ടു,എന്ത് പറയാന്‍ ഒരു പുകില്‍ തന്നെ ആയിരുന്നു അവിടെ. പുതിയതായി
അസുഖം കണ്ടുപിടിക്കപ്പെടുന്ന എല്ലാ രോഗികളുടെം പ്രതികരണം ഇങ്ങനെയൊക്കെ ആയത്
കൊണ്ട്, അവരാരും കാര്യമാക്കിയില്ല എന്നത് ഭാഗ്യം. സാധാരണ ചെയ്യാറുള്ളത്
പോലെ കൌണ്സെലര്‍ക്ക് അദ്ദേഹത്തെ റെഫര്‍ ചെയ്യ്തു. രണ്ട് മൂന്നു
ദിവസത്തെ നല്ല ആ കൌണ്സിലിങ്ങ് അദ്ദഹത്തിന്‍റെ ജീവിതത്തില്‍ പ്രകാശത്തിന്റെ
കണികകള്‍ പരത്തി. യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും ഡോക്ടറുടെ
നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അഹോരാത്രം ശ്രമിച്ചു. ഡയാലിസിസ് ചെയ്യുന്ന
സമയത്ത് മാത്രം തന്‍റെ ഇഷ്ട്ട ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തെ
അനുവദിച്ചത് അദ്ദേഹത്തിന് മരുഭൂമിയില്‍ മരുപ്പച്ച കണ്ട പ്രതീതി ഉളവാക്കി.റീഹാബിലിറ്റെഷന്‍ ആളുകളുടെ സഹായത്താല്‍ പെഴ്സണാലിറ്റി
ഡവലപ്മെന്റ്റ് ഇന്സ്ട്രക്ടര്‍ ആയി ജോലി ചെയ്യാന്‍ ഒരു അവസരം വീണുകിട്ടി.
ഡയാലിസിസ് ചെയ്യാന്‍ സ്വന്തായി പണം ഉണ്ടാക്കി.അങ്ങനെ ജീവിതം മുന്നോട്ടു
കൊണ്ടുപോകുന്ന ഒരു മനുഷ്യന്‍ ആണ് കേണല്‍!
ട്രെയിന്‍ ചിന്നം വിളിച്ച് സ്ഥലത്തെത്തിയപ്പോള്‍ ആണ് അദ്ദേഹം ഒന്ന് ഓര്‍മകളില്‍
നിന്നുണര്‍ന്നത്. ഇറങ്ങി ഹോസ്പിറ്റലിലോട്ടു ഓട്ടോയില്‍ പോകുമ്പോള്‍
കേണലിനു ചുറ്റും ഭക്ഷണ സ്വാതന്ത്ര്യത്തിന്‍റെ പല വര്‍ണങ്ങളിലുല്ല വെന്നിക്കൊടികള്‍
പാറിക്കൊണ്ടിരുന്നു. അതിനു കാരണവും ഉണ്ട് . ഇന്ന് അദ്ദേഹത്തിന് ഇഷ്ട്ടമുള്ള
ആഹാരം കഴിക്കാം,അത് ചെറിയൊരു കാര്യം അല്ലല്ലോ.
ഹോസ്പിട്റ്റലില്‍ എത്തീട്ടും കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു ബെഡ്
കിട്ടാന്‍. സമയത്തെ തോല്‍പ്പിക്കാന്‍ കയ്യില്‍ കിട്ടിയ മാസികകള്‍ ആര്‍ത്തിയോടെ തിന്നു
കൊണ്ടിരുന്നു. ബെഡ് കിട്ടിയ ഉടനെ റൂമില്‍ എത്തി .കാര്‍ഡ് കൊടുത്ത്
ഹോസ്പിറ്റല്‍ ഡ്രസ്സ് മാറി നേരെ കിടക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ആരോ
വിളിച്ചു ഓര്‍മിപ്പിച്ചത്
"കേണല്‍ അങ്കിള്‍ വെയിറ്റ് നോക്കീട്ടു കിടക്കൂ"
നേഴ്സ് ആണ് അത് പറഞ്ഞത്,
"ഇപ്പോള്‍ 53 കഴിയുന്മ്പോള്‍ 51 .5, ഇതിനിപ്പോള്‍ എന്നും നോക്കണോ സിസ്റ്റര്‍?" കേണല്‍ പറഞ്ഞു.
"വേണം,വേണം ഇതൊക്കെ ഞങ്ങടെ കടമ അല്ലേ അങ്കിള്‍,,
ചിരിച്ചുകൊണ്ട് അദ്ദേഹം വെയിറ്റ് നോക്കി. പറഞ്ഞത്പോലെ തന്നെ 53.
ശരീരത്തില്‍ ഒന്നര കിലോ വെയ്സ്റ്റ് ഉള്ളോ? കേണലിനെപ്പോഴും അതൊരു സംശയം ആണ്.
"വെയ്സ്റ്റ് കളയാന്‍ കിഡ്നി തോറ്റടുത്ത് മെഷീന്‍ വിജയിച്ചു" കേണല്‍ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.
കട്ടിലില്‍ കിടന്നപ്പോള്‍ തന്നെ വെല്ല ഉടുപ്പിട്ട ഒരു മാലാഖ വന്ന് ബീപ്പിയും മറ്റും
നോക്കി,.പുറകെ ഡയാലിസിസ് ടെക്നീഷ്യന്‍ വന്ന് ഇടത് കൈ പിടിച്ചു നോക്കി.
ഡയാലിസിസിനു വേണ്ടിയുള്ള "ഏ.വി ഫിസ്റ്റുല" ആ കയ്യിലാണ്. അതിലിടുന്ന
ക്യാനുലയിലെ 2 ടുബിലൂടെയാണ് ചീത്ത രക്തം മെഷീനിലോട്ടും ,ശുദ്ധീകരിച്ച
രക്തം ശരീരത്തിലോട്ടും വരുന്നത്.
കേണലിന് ഇഷ്ട്ടം ഇടത് കയ്യോടാണ് എന്ന് പറയേണ്ടതില്ല. ഒരുപക്ഷെ ഇടത് കൈ സൂക്ഷിച്ചു
പെരുമാറേണ്ടത് കൊണ്ടാകാം ഒരു വാത്സല്യം. ആ കൈയ്യില്‍ ബീപി നോക്കാനോ,
ബ്ലഡ് എടുക്കാനോ,വെയിറ്റ് പൊക്കാനോ പാടില്ല.
ഒരിക്കല്‍,
ഡയാലിസിസ്
തുടങ്ങി സമയത്താണ് എന്ന് തോന്നുന്നു, ഒരു സ്റ്റുഡന്റ്റ് നേഴ്സു വന്ന് ഇടത്
കൈയ്യില്‍ ബീപി നോക്കിയത്. അന്ന് അദ്ദേഹം ദുര്‍വാസാവിനെ പോലെ കലി തുള്ളി.
അന്ന് ആ കുട്ടിക്ക് പല ശ്ലോകങ്ങളും കേള്‍ക്കേണ്ടി വന്നു. ഇപ്പോള്‍ കഥ
മാറി. കൈയ്യില്‍ ഒരു ഐടെന്റ്റിഫിക്കേഷന്‍ ബാന്‍ഡ് ഇട്ടിട്ടുണ്ട്.
അത്കൊണ്ട് കുഴപ്പമില്ല, ആരും അതില്‍ ഒന്നും ചെയ്യില്ല. കൈ ആരും
കാണാതിരിക്കാന്‍ ഫുള്‍ കൈ ഷര്‍ട്ട് ഇട്ടാണ് അദ്ദേഹം നടക്കുക. തനിക്ക് ഒരു
അസുഖം ഉണ്ടെന്നു നാട്ടുകാരെ അറിയിക്കണ്ടല്ലോ. അതാണ് അദ്ദേഹത്തിന്‍റെ
പോളിസി. കേണലിന് ആരുടേം സഹതാപവും ഇഷ്ട്ടമല്ല.അദ്ദേഹത്തിന്‍റെ ജീവിതം
അദ്ദേഹം സന്തോഷത്തോടെ തന്നെ ജീവിക്കുന്നു..
ടെക്നീഷ്യന്‍ വന്നു ഏ.വി ഫിസ്റ്റുല പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഒന്നൂടെ
പരിശോദിച്ച് ഡയാലിസിസ് തുടങ്ങി. ഡയാലിസിസ് 3 മണിക്കൂര്‍ ഉണ്ട്. അത്രേം സമയം
കിടക്കണം. ബോറടിക്കാതിരിക്കാന്‍ മറ്റ് ബെഡിലെ സ്ഥിരം കൂടുകാരോടൊപ്പം
പാട്ട് കേള്‍ക്കും സിനിമയും കാണും. അദ്ദേഹത്തിന്‍റെ ചുറുചുറുക്കും,ആത്മവിശ്വാസവും കണ്ടാല്‍ രണ്ട്
കിഡ്നിയും തകരാറിലായ ഒരാള്‍ ആണെന്ന് പറയില്ല. കേണല്‍ ആളൊരു രസികന്‍
തന്നെയാണ്. കൂടെയുള്ള രോഗികള്‍ക്ക് പോലും
അദ്ദേഹത്തിന്‍റെ കൂടെ കൂടി നല്ല ആത്മവിശ്വാസമാണ്. അദ്ദേഹത്തിന്‍റെ അടുത്ത്
ബെഡ് കിട്ടാന്‍
എല്ലാരും ശ്രമിക്കും. കേണലിന്റെ ഓരോ വരികളിലും പോസിറ്റീവ് എനെര്‍ജി
മാത്രമാണ്. അവരുടെ ഇടയിലേക്ക് കണ്ണീര്‍ തുടക്കാനും,അവരെ ജീവിതത്തിലേക്ക്
തിരിച്ചുകൊണ്ടുവരാനും ഒരു മാലാഖ ആയാണ് കേണല്‍ ഇറങ്ങിചെന്നത്. നമുക്ക്
വില്‍പവര്‍
ഉണ്ടെങ്കില്‍ ഏത് അസുഖവും നാണിച്ചു തലയില്‍ മുണ്ടിട്ടു പോകും എന്നാണ്
കേണല്‍ എല്ലാരോടും പറയുന്നത്. കിഡ്നി തകരാറിലായിട്ടു 5 വര്‍ഷം ആയിട്ടും
കേണലിന് ഒരു അങ്കലാപ്പും ഇല്ല.അദ്ദേഹം അദ്ദേഹത്തിന്‍റെ ജോലിയില്‍ മുഴുകി
ജീവിക്കുന്നു.മെഡിറ്റേഷന്‍ ചെയ്ത് മനസിനെ വരെ പൂട്ടിയിട്ടുണ്ട്.
അന്നും പതിവുപോലെ സിനിമ വെച്ചിട്ടുണ്ട്.താരെ സമീന്‍ പര്‍ ആണ്
സിനിമ. എല്ലാരും സംസാരം നിര്‍ത്തി സിനിമയില്‍ മുഴുകി.കുറച്ച് കഴിഞ്ഞപ്പോള്‍
അവരവര്‍ക്ക് ഇഷ്ട്ടമുള്ള ഭക്ഷണം മേടിച്ചു കഴിച്ചു.വീണ്ടും സിനിമയിലേക്ക്
തന്നെ കടന്നു.ഇടക്കൊരു പരസ്യം വന്നപ്പോള്‍ തൊട്ട് അമീര്‍ഖാന്‍ ആണ് സംസാര
വിഷയം. അദ്ദേഹം സിനിമയില്‍ ആ കുട്ടിയെ മിടുക്കനായി മാറ്റിയെടുക്കുന്ന
കാര്യത്തില്‍ തുടങ്ങി അവസാനം തന്‍റെ പേഴ്സണാലിറ്റി ഡവലപ്മെന്റ്റ്
കംപൈനില്‍ അമീറിന് ഒരിക്കല്‍ കൊണ്ടുവരണം എന്ന് പറഞ്ഞാണ് കേണല്‍ ചര്‍ച്ച
അവസാനിപ്പിച്ചത്.
മൊബൈല്‍ വൈബ്രേറ്റു ചെയ്യുന്നത് കണ്ട് നോക്കിയപ്പോള്‍ ഭാര്യയാണ്.
ഒരു 20 മിസ്‌കോള്‍ ഉണ്ട്.വന്നതില്‍ പിന്നെ ഭാര്യയെ വിളിച്ചില്ലായിരുന്നു. അതിന്റെ പരിഭവം കാണാതിരിക്കില്ല,
അപ്പോള്‍ തന്നെ തിരിച്ചു വിളിച്ചു. എടുത്ത വഴി ഭാര്യ ചോദിച്ചത്
ക്രിയാറ്റിന്‍ എത്രയാണെന്നാണ്. അളവ് കൂടുതല്‍ ആണെങ്കിലും ഭാര്യയോട് കള്ളം
പറഞ്ഞു വെച്ചു. ലിസിക്ക് കേണലിന്റെ അസുഖത്തേക്കുറിച്ച് വേവലാതി ഉണ്ട്.
അതേക്കുറിച്ച് ചോദിക്കുമ്പോള്‍ എല്ലാം കേണലിന് ഒരേ ഒരു മറുപടിയെ ഉള്ളൂ. "നീ
മരിചിട്ടെ ഞാന്‍ മരിക്കൂ ,നിന്‍റെ കണ്ണടയും വരെ കാവലായി ഞാനുണ്ട്"
എന്നാണത്. എങ്കിലും ലിസിയ്ക്കു വിഷമം ഉണ്ടാകുമല്ലോ,ഭര്‍ത്താവിന് ഇങ്ങനെ ഒരു
അസുഖം വന്നാല്‍ ഏത് ഭാര്യയും ഒന്ന് നടുങ്ങില്ലേ..ലീലക്ക് ഒന്നുറക്കെ
കരായാന്‍ പോലും കേണല്‍ അവസരം കൊടുക്കില്ല. കളിയും ചിരിയുമായി അദ്ദേഹം
ദുഖത്തിന്റെ ഒരു കണിക പോലും വീട്ടില്‍ വീഴാന്‍ അനുവദിച്ചിട്ടില്ല...
രണ്ടര മണിക്കൂര്‍ ആരും അറിയാതെ പോയിരുന്നു. ഡയാലിസിസ് കഴിഞ്ഞ ശേഷം
നെഫ്രോളജിസ്റിനെ കാണാന്‍ പറഞായിരുന്നു.അതനുസരിച്ച് കേണല്‍ അങ്ങോട്ട്
പോയി.ഡോക്ടര്‍ കുശലാന്വേഷണം നടത്തിയ ശേഷം കാര്യത്തിലേക്ക് കടന്നു.
റിപ്പോര്‍ട്ട് വായിച്ചുകൊണ്ട് പറഞ്ഞു.
"കേണല്‍ സാറെ, ഒരു റീനല്‍ ട്രാന്‍സ്പ്ലാന്‍റെഷന്‍ ആയിക്കൂടെ?
"അതിനും ഗുണം ഉണ്ട്. കിഡ്നി മാറ്റിവെച്ചാല്‍ ഇവടെ 2 ദിവസം ഇങ്ങനെ
ഡയാലിസിസിന് വരണ്ട ആവശ്യമില്ല, ചെലവും കുറയ്ക്കാം. ഭക്ഷണ നിയന്ത്രണവും
ഇല്ല. എല്ലാരുടെം പോലെ ഒരു ലൈഫ് മുന്നോട്ടു കൊണ്ടുപോകം.
ഇപ്പോള്‍ ആണെങ്കില്‍ കിഡ്നി കിട്ടാനും പാടില്ല. എനിക്കറിയാവുന്ന ഒരു
എജെന്റ്റ് ഉണ്ട്. അദ്ദേഹം നമ്മെ സഹായിക്കും .അതും അല്ലെങ്കില്‍
കുടുംബത്തില്‍ തന്നെയുള്ള ആരുടെയെങ്കിലും കിഡ്നി ആണെകില്‍ കൂടുതല്‍ നല്ലത്.
അതായാല്‍ ശരീരം പുതിയ കിഡ്നി റിജെക്റ്റ് ചെയ്യാനുള്ള ചാന്‍സ്
കുറവായിരിക്കും. ഇതുമല്ലെങ്കില്‍ പത്രത്തില്‍ പരസ്യം കൊടുത്താലും
കിട്ടാതിരിക്കില്ല. ഇതിനോട് കേണലിന്റെ അഭിപ്രായം എന്താ??
കേണല്‍ പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറഞ്ഞില്ല. ചിരിക്കുക മാത്രെ
ചെയ്തുള്ളൂ. മനസ് ശൂന്യമായിരുന്നു. പിന്നീട് ഫോളോ അപ്പ്
ചെയ്യുന്നതിനെപ്പറ്റി സംസാരിച്ച ശേഷം കേണല്‍ ഹോസ്പിറ്റലില്‍ നിന്നും
ഡോക്ടര്‍ എടുത്തു വെച്ച ഭാരവുമായി ഇറങ്ങി നടന്നു. കുറച്ച് ദൂരം
നടന്നപ്പോള്‍ 2 മറാട്ടികള്‍ കേണലിനെ
പിന്തുടരുന്നതായി തോന്നി. തിരിഞ്ഞു നിന്നപ്പോള്‍ ഒരാള്‍ മുന്നോട്ടു വന്ന്
മുഖവുര ഇല്ലാതെ സംസാരം തുടങ്ങി.
"സാറിന് കിഡ്നി ആവശ്യമുണ്ടോ?
ബ്ലഡ് ഗ്രൂപ്പ് ഏതാണെങ്കിലും ഡോണറെ ഞങ്ങള്‍ ശരിയാക്കിത്തരും,
ഞങ്ങളുടെ ഫീസും കുറവാണ് 5.40 ലെക്ഷം.
മറ്റുള്ളവര്‍ 6 ആണ് ചോദിക്കുന്നത്.
കേണലിനു മറുപടി പറയാന്‍ പറ്റാത്ത രീതിയില്‍ അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു.
"ഇപ്പോള്‍ ആണെങ്കില്‍ ഓണ ഓഫറില്‍ സാറിനു ഒരു പതിനായിരം രൂപ കുറച്ച് തരാം,എന്ത് പറയുന്നു??
ആലോചിച്ചിട്ട് പറയമെന്നേ കേണല്‍ പറഞ്ഞുള്ളൂ, അയാള്‍ വിസിറ്റിംഗ് കാര്‍ഡ് കേണലിന് കൊടുത്തിട്ട് പോയി.
അയാള്‍ പോയ ഉടനെ തന്നെ മറ്റെയാളും വന്നു. ഇതേ സംഭാഷണം തന്നെ
തുടര്‍ന്നു.അയാള്‍ ഒരു 20000 രൂപ വരെ കുറയ്ക്കാം എന്നും പറഞ്ഞു
കെഞ്ചിക്കൊണ്ടിരുന്നു. അവസാനം അയാളും വിസിറ്റിംഗ് കാര്‍ഡ് കൊടുത്തിട്ട്
പോയി.
കേണല്‍ ആകട്ടെ തിരിച്ചുള്ള വഴിയില്‍ മൊത്തം കിഡ്നി മാറ്റി
വെക്കുന്നതിനേക്കുറിച്ച് മാത്രം ആലോചിച്ചു. ഡോക്ടര്‍ പറഞ്ഞത്
ബന്ധുകളുടെയാണ് കൂടുതല്‍ ഉചിതം എന്നാണ്. തന്‍റെ സഹോദരിയുടെ ഗ്രൂപ്പ് തന്‍റെ
ഗ്രൂപ്പ് തന്നെയാണ് എന്ന് ഓര്‍മ വന്നപ്പോള്‍ തന്നെ സഹോദരിയെ വിളിച്ചു.
കാര്യം പറഞ്ഞപ്പോള്‍ പെങ്ങള്ടെ മറുപടി ഇങ്ങനെയായിരുന്നു.
"എനിക്ക് അച്ചാച്ചന് കിഡ്നി തരാന്‍ ഒരു വിഷമവും ഇല്ല. പക്ഷെ മക്കള്‍
സമ്മതിക്കില്ല. അമേരിക്കയില്‍ കിടക്കണ അവര്‍ക്ക് ഇതിന്‍റെ പുറകെ നടക്കാന്‍
വയ്യല്ലോ എന്ന് പറഞ്ഞു. മറ്റൊന്നും തിരിച്ചു പറയാതെ , വിശേഷങ്ങള്‍ ചോദിച്ചു
ശേഷം കേണല്‍ ഫോണ്‍ വെച്ചു.
വീണ്ടും ട്രെയിന്‍ കേറി വീട്ടില്‍ എത്തി. രാവിലെ പോയതിനാല്‍ ഫ്രഷ് ആയി
ഉടനെ തന്നെ പത്രം വായിച്ചുകൊണ്ടിരുന്നു.വായന മുഴിമിപ്പിക്കാതെ ഭാര്യ
വന്ന് അന്നത്തെ കാര്യങ്ങള്‍ എല്ലാം ചോദിച്ചുകൊണ്ടിരുന്നു. കാരണം ലിസി
ഇല്ലാതെ ഈ 5 വര്‍ഷത്തിനിടയില്‍ ആദ്യായിട്ടായിരുന്നു കേണല്‍ ഡയാലിസിസിനു
പോയത്. അതുകൊണ്ട് സംഭവിച്ച എല്ലാ കാര്യങ്ങളും കേണല്‍ തെല്ലും നിരാശ
ഇല്ലാതെ തന്നെ പറഞ്ഞു കൊടുത്തു. വിവരങ്ങള്‍ എല്ലാം കേട്ട് ലിസിക്ക് വിഷമം
വന്നെങ്കിലും അവള്‍ അത് പുറത്ത് കാട്ടിയില്ല.
"നമ്മുടെ മോന്‍ അവന്‍റെ പപ്പയ്ക്ക് വേണ്ടി എത്ര ലക്ഷവും മുടക്കും. ഒരു 6 ലക്ഷം അവനു നിസാരായിട്ടു ഉണ്ടാക്കാവുന്നതല്ലേ ഉള്ളൂ...
കേണല്‍ ഡയാലിസിസ്സ്നു വേണ്ടി സ്വന്തം അധ്വാനിച്ച പൈസ മാത്രെ
എടുത്തിട്ടുള്ളൂ. ഒരാളുടെ മുന്നിലും പൈസക്ക് കൈ നീട്ടാന്‍ കേണലിന്
മടിയാണ്.അത് സ്വന്തം മകന്‍ ആയാലും!
രാത്രി മകനും,മരുമോളും ജോലി കഴിഞ്ഞു ഒന്നിച്ചാണ് വന്നത് പതിവുപോലെ പപ്പക്ക്
കുഴപ്പമൊന്നുമില്ലല്ലോ എന്ന് മാത്രം ചോദിച്ചു. ഇതുവരെ പൈസ എന്തെങ്കിലും
വേണം എന്ന് ചോദിച്ചിട്ടില്ല. അതുപോലെ തന്നെ കൂടുതല്‍ ഒന്നും പറയാതെ
അകത്തേക്ക് പോയി. അവര്‍ ഫ്രഷ് ആയി വന്നപ്പോള്‍ എല്ലാരും പ്രാര്‍ത്ഥിച്ചു
ഭക്ഷണം കഴിച്ചു. മകന്‍ അപ്പോഴാണ് പുതിയ ഒരു ബിസിനെസ് തുടങ്ങാന്‍
ആലോചിക്കുന്ന കാര്യം പറഞ്ഞത്. ആരുടെ കൂടെയാണെന്നോ, എന്ത് ബിസിനെസ് ആണെന്നോ
പറഞ്ഞില്ല. ഒരു 50 ലെക്ഷം മുടക്കേണ്ടി വരുമെന്നും, അതിനായി നാട്ടിലെ തോട്ടം
വില്‍ക്കേണ്ടി വരുമെന്നും മാത്രം പറഞ്ഞു. ഒന്നും തിരിച്ചു ചോദിക്കാതെ
തന്നെ കേണല്‍ സമ്മതം മൂളി. കാരണം മകന്‍ ഉണ്ടാക്കുന്ന പൈസ കൊണ്ട് അവനു എന്ത്
ബിസിനസ് വേണമെങ്കിലും ചെയ്യാലോ,തന്‍റെ രക്തം വെള്ളമാക്കി ഉണ്ടാക്കിയ
സ്ഥലവും അവനെഴുതി കൊടുത്തതാണ്. അതില്‍ ഇനി ഒരു എതിരഭിപ്രായം പറയേണ്ട
കാര്യമില്ലല്ലോ...
കേണലിന് റീനല്‍ ട്രാന്‍സ്പ്ലാന്റെഷന്‍ അത്യാവശ്യമാണ് . 2 ദിവസങ്ങള്‍
അങ്ങനെ പോയി. ലിസി ആണെങ്കില്‍ ഒരു 6 ലെക്ഷം എങ്ങനെയെങ്കിലും മകന്റെ
അടുത്തുനിന്നും കേണല്‍ അറിയാതെ ഒപ്പിക്കണം എന്ന ചിന്തയിലാണ്. അതിനാദ്യം
മരുമകളെ പിടിക്കണം. 2 ദിവസായിട്ട് അവളോട് ചോദിക്കാന്‍ ഒരു അവസരം
കിട്ടിയില്ല. ഇന്ന് പതിവുപോലെ അടുക്കളയില്‍ മോനും,മരുമോളും ഉണ്ട്. കേണല്‍
കേള്‍ക്കാതെ അവരോട് കാര്യങ്ങള്‍ പറഞ്ഞു.
"പപ്പക്ക് ഇത്രയും വയാസായില്ലേ, ഇനി ഇതിന്‍റെ ഒന്നും ആവശ്യമില്ല. ഞങ്ങള്‍
ആണെങ്കില്‍ ബിസിനസിനു പോലും ഇറക്കാന്‍ പൈസ ഇല്ലാതിരിക്കുവ. മമ്മി വേറെ
എന്തെങ്കിലും പറ"
മറുപടി പറഞ്ഞത് മരുമോള്‍ ആയിരുന്നു.മകന്‍ മുഖം കുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
മകനെ ഒന്ന് നോക്കിയ ശേഷം ലിസി മാറിപ്പോയി കുറെ കരഞ്ഞു. മുഖം കഴുകിയ ശേഷം
റൂമിലോട്ടു കിടക്കാന്‍ പോയി. അവടെ ചെന്നപ്പോള്‍ ഡസ്റ്റ് ബിന്നില്‍ 2
വിസിംഗ് കാര്‍ഡുകള്‍ കിടക്കുന്നത് കണ്ടു. എടുത്ത് നോക്കിയപ്പോള്‍ അത്
ഏജെന്റ്മാരുടെയാണ്. ലിസി അതെടുത്ത് തന്‍റെ പേഴ്സില്‍ വെച്ചു. കിടക്കയില്‍
നോക്കിയപ്പോള്‍ കേണല്‍ കിടക്കുന്നുണ്ട്. ഉറങ്ങീട്ടില്ലായിരുന്നു. 2 പേരും
പരസ്പരം ഒന്നും മിണ്ടാതെ കിടന്നു. രണ്ടാള്‍ക്കും ഉറങ്ങാന്‍ പറ്റിയില്ല.
രണ്ട് പേരുടെ മനസിലും "കിഡ്നി വില്‍ക്കാനുണ്ടോ" എന്ന ചോദ്യം മനസ്സില്‍
അലകള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു...